PARISH NEWS
കാരുണ്യത്തിന്‍റെ തണലൊരുക്കി മസ്കറ്റ് മഹാ ഇടവകയുടെ ഹൃദയ ശസ്ത്രക്രിയാ സഹായ പദ്ധതി

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ തണല്‍ ജീവകാരുണ്യ പദ്ധതിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന ഹൃദയയ ശസ്ത്രക്രിയാ പദ്ധതിക്ക് തുടക്കം കുറിച്ചു. “കാരുണ്യത്തിന്‍റെ തൂവല്‍സ്പര്‍ശം” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ സാമ്പത്തിക ശേഷിയില്ലാത്ത ഹൃദ്രോഗികള്‍ക്ക് ഹൃദയ ശസ്ത്രകിയ നടത്തുന്നതിന് ഒരു ലക്ഷം രൂപവരെ ധനസഹായം നല്‍കും. കൂടാതെ തുടര്‍ ചികിത്സക്കും മരുന്നുകള്‍ക്കുമുള്ള സഹായവും നല്‍കും. ഹൃദ്രോഗബാധിതരായ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍ഗണന നല്‍കുന്ന പദ്ധതിയില്‍ ജാതി മത ഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള നിര്‍ദ്ധനരായ രോഗികള്‍ക്കും സഹായം ലഭിക്കും.

ഇടവക വികാരി ഫാ. ജേക്കബ് മാത്യുവിന്‍റെ അധ്യക്ഷതയില്‍ റുവി സെന്‍റ്. തോമസ് ചര്‍ച്ചില്‍ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ ബദര്‍ അല്‍ സാമാ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ബെന്നി പനക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ന് ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നത് ഏറെ ആശങ്കാജനകമാണ്. മതിയായ സമയത്ത് രോഗനിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മാത്രം മുപ്പത് ദശലക്ഷം ആളുകളാണ് ഹൃദ്രോഗബാധിതര്‍. ഇന്ത്യയില്‍ പ്രതിവര്‍ഷം രണ്ട് ദശലക്ഷം ആളുകളും കേരളത്തില്‍ മാത്രം അമ്പതിനായിരത്തോളം പേരുമാണ് ഹൃദ്രോഗം മൂലം മരണമടയുന്നത്.ഇതാകട്ടെ മൊത്തം മരണനിരക്കിന്‍റെ അന്‍പത് ശതമാനവുമാണ്. രണ്ടായിരത്തി ഇരുപത് ആകുമ്പോഴേക്കും കേരളത്തിലെ മരണനിരക്കിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. ബഹുഭൂരിപക്ഷംപേര്‍ക്കും ഇതിനുള്ള ചികിത്സാ ചിലവ് വഹിക്കാന്‍ ശേഷിയില്ലാത്തവരുമാണ്.

ചിട്ടയായ ജീവിത ശൈലിയും ഭക്ഷണ ക്രമീകരണവും വ്യായാമവും ശീലമാക്കിയാല്‍ ഒരു പരിധിവരെ ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്താവുന്നതാണ്. കുട്ടികളില്‍ ജډനാ ഉണ്ടാകുന്ന ഹൃദയ സംബന്ധമായ പല വൈകല്യങ്ങളും താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ചികിത്സിച്ച് ഭേദമാക്കാനാകുമെങ്കിലും ചില വൈകല്യങ്ങള്‍ക്ക് രണ്ടും മൂന്നും ഘട്ടങ്ങളായുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ തന്നെ വേണ്ടി വരും. ഇതുമൂലം മാതാപിതാക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടും മാനസിക സമ്മര്‍ദ്ദങ്ങളും നേരില്‍ കാണുന്നതിന് ഇടയാകാറുണ്ടെന്നും ഡോ. ബെന്നി പനക്കല്‍ പറഞ്ഞു. ഇടവകയുടെ ഇത്തരം സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും അദ്ദേഹം ചടങ്ങില്‍ വാഗ്ദ്ദാനം ചെയ്തു.

ചടങ്ങില്‍ ഇടവകയിലെ മുതിര്‍ന്ന അംഗവും പ്രമുഖ സംരംഭകനുമായ ഗീവര്‍ഗീസ് യോഹന്നാന് വേണ്ടി അദ്ദേഹത്തിന്‍റെ പുത്രന്‍ ജാബ്സണ്‍ വര്‍ഗീസില്‍ നിന്ന് പദ്ധതിക്കായുള്ള ആദ്യ സംഭാവന സ്വീകരിച്ചു. അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വര്‍ഗീസ്, ട്രസ്റ്റി ബിജു ജോര്‍ജ്, ആക്ടിംഗ് സെക്രട്ടറി ജോര്‍ജ് കുഞ്ഞുമോന്‍, ഭദ്രാസന കൗണ്‍സില്‍ അംഗം മാമ്മന്‍ ജോര്‍ജ്, തണല്‍ പദ്ധതി സമിതി അംഗങ്ങളായ മോളി എബ്രഹാം, ഷിബു ജോണ്‍, ജോണ്‍ തോമസ്, നിതിന്‍ ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഇടവക നടപ്പാക്കി വരുന്ന തണല്‍ ജീവകാരുണ്യ പദ്ധതിയിലൂടെ വിവാഹം, ഭവനനിര്‍മ്മാണം, ഹൃദയ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സാ സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ അറുനൂറിലധികം പേര്‍ക്ക് ധനസഹായം നല്‍കിയതായി വികാരി ഫാ. ജേക്കബ് മാത്യു പറഞ്ഞു. ധനസഹായത്തിനായി അപേക്ഷകന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കേറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2016 നവംബര്‍ 30 ന് മുന്‍പായി എന്ന വിലാസത്തില്‍ ലഭിക്കണം.

RELATED NEWS
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
- മത്തായി 16:18